ശിശിരം കുപ്പായമൂരി
യെറിഞ്ഞ മരങ്ങളിൽനിന്നും
നിന്റെ സ്പർശങ്ങൾ
കൂടൊഴിഞ്ഞാലും
തുടലു പൊട്ടിച്ചോടും
ഗദ്ഗദം മഞ്ഞിൽ
പുരണ്ടു മുരണ്ടാലും
കൊടും വെറുപ്പിന്റെ
നെഞ്ചിൽനിന്നും
കിളികൾ കൊഴിഞ്ഞുപോയാലും
നിന്റെ കൺമുന
നക്ഷത്രത്തിരകളിലേക്ക്
വലയെറിഞ്ഞാലും
ദുഃസ്വപ്നങ്ങൾ കഴുക
ക്കണ്ണാലെന്റെ നഗ്ന
മാനസം കൊത്തിപ്പറിച്ചാലും
കാത്തിരിക്കേണ്ട ഞാൻ വരില്ലിനി.
മരണംപോലെ കരിപിടിച്ച
സ്മരണകളെ ചുംബിക്കയില്ല ഞാൻ
കടൽവറ്റും കാലം വന്നാലും.
|