Home | Contact Us | Guestbook | Font
Jyothiss

കഥ
ദുരിതപ്പുഴയോരത്തൊരു പെണ്ണായ്‌...
ശാന്ത കാവുമ്പായി

അവര്‌ വന്ന് പോയതിനു ശേഷം മനസ്സമാധാനമുണ്ടായിട്ടില്ല.നാശം.ഒരു സ്വൈര്യം തരില്യാന്ന് വെച്ചാൽ.വേണ്ടാ

വേണ്ടാന്ന് പറഞ്ഞിറ്റും..ആ ചെറിയമ്മോനാ എല്ലാറ്റിനും കാരണം.

ഉച്ചയ്ക്ക്‌ കുറച്ച്‌ കിടന്നു. ഉറങ്ങിയില്ല.കിടക്കപ്പൊറുതിയില്ലാതെ എഴുന്നേറ്റു നടന്നു.പുഴയിലേക്ക്‌.

ആകെ പുകയുകയാണ്‌. പുഴയ്ക്കിതൊന്നുമറിയേണ്ട. ഇളകിച്ചിരിച്ചൊഴുകുകയാണ്‌. പരിഹസിക്ക്യാണല്ലേ. കല്ലെടുത്തെറിഞ്ഞു. വീണ്ടും വീണ്ടും.

'നിൻക്കെന്താ പ്‌രാന്ത്‌ പിടിച്ചാ'ദെച്ചുവാണ്‌.

'നീയെന്താടീ എന്ന കൂട്ടാണ്ട്‌ വന്നെ'

'മനസ്സില്ലായിറ്റ്‌'ദേഷ്യാ തോന്ന്യത്‌.ഓള്യൊരു കിന്നാരം.

'എന്നോടെന്തിനാപ്പാ കേറിക്കടിക്ക്ന്ന്.ഓ എനീപ്പം മറ്റാരീം ബേണ്ട്യേരില്ല.'ഓള ചൊറീന്ന വർത്താനം തൊടങ്ങി.

'ഞാനാരേം കടിച്ച്റ്റ്ല.ഞാൻ നായ്യൊന്ന്വല്ല കടിക്കാൻ.'

'നിൻക്ക്‌ പുര്‌വൻ ബര്‌ന്ന്ണ്ട്ന്ന് കേട്ട്നല്ലാ.നേരാ?'

'നിന്നോടാരാ പറഞ്ഞെ? ആ ചിര്‌തേയ്യ്യാരിക്കും ഞാനോക്ക്‌ ബെച്റ്റ്ണ്ട്‌'.ദേഷ്യം കത്തിക്കാളുകയാണ്‌.

'അയ്യോ! ആ പാവത്തിന കലമ്പണ്ട.അമ്മ പറേന്നത്‌ ഒളിച്ച്‌ നിന്ന് കേട്ടതാ'

നാണൂല്ലാത്ത അസത്ത്‌.ഈയൊരു വിചാരേള്ളൂ.ബാക്കിള്ളോർക്ക്‌ ഓർക്കുമ്പോത്തന്നെ പേട്യാവ്ന്ന്.

'കേക്കോട്ടാന്നെങ്കിലും നല്ല കോപ്പ്കാറാ പോലും'.ഓള ബായീന്ന് ബെള്ള്റ്റുന്ന്ണ്ട്ന്ന് തോന്നി.

'എന്നാ നീ കയ്ചൊ'

'അയ്ന്‌ ഞങ്ങക്ക്‌ കോപ്പ്ണ്ടാ.നിങ്ങള്‌ ബെല്യെ കോപ്പ്കാറല്ലേ.എന്ന കാണാൻ ബന്നവരെല്ലാം കോപ്പ്‌ല്ലായ്റ്റ്‌ പോയി'.ഓക്ക്‌ സങ്കടം.

'അനക്ക്‌ മലക്ക്‌ പോയി പണിയെടുക്കാനൊന്ന്വാവൂല.പൊടോറി കയ്ക്കാൻ ഇങ്ങോട്ട്‌ വരട്ടെ.പൊട വാങ്ങാൻ ബേറെയാള നോക്ക്ണ്ട്യേരും'.

'നീ കുളിക്കുന്നില്ലേ? വാ നമ്മക്കൊന്ന് നീന്താം.നീ പോയാപ്പിന്നെ അയിനൊന്നും പറ്റൂല്ലല്ലോ?'

‘ദെച്ചൂ നീയെന്ന ദേഷ്യം പിടിപ്പിക്കണ്ട'.

പുഴയിലിറങ്ങി കുളിച്ചെന്ന് വരുത്തി.വഴി നീളെ ദെച്ചു ചറപറാ സംസാരിക്കുന്നുണ്ടായിരുന്നു.കുറേ ഉപദേശങ്ങളും .ഒന്നും മിണ്ടാതെ കേട്ടു നടന്നു.

'ഈട്യൊരാളൂല്ലല്ലോ ഒന്നു ബെളക്ക്‌ കത്തിക്കാൻ.ഒരുത്തി പെറ്റ്‌ കെടക്ക്ന്ന്.മറ്റോള്‌ നീരാട്ടിനും.ബാക്കിള്ളോര്‌ സന്ധ്യ വരെ പാണിക്കാര കൂട നാട്ടിപ്പണിയെടുത്ത്‌ ബെരുവാന്ന്.അച്ഛനും മക്കളും അങ്ങോട്ട്‌ തിരിഞ്ഞ്‌ നോക്കീറ്റ്ല്ല.'

അമ്മയുടെ പിറുപിറുപ്പ്‌ കേട്ടില്ലാന്ന് നടിച്ചു.

'നിന്റെ മീടെന്താ കടന്നല്‌ കുത്തിയപോലെ.ഇഷ്ടൂല്ലെങ്കില്‌ ഇങ്ങോട്ട്‌ ബന്നൂടെ?'

'തോന്നുമ്പം തോന്നുമ്പം ബാരിക്കെട്ടി ബരണം ഞാനും.അല്ലേ? അതിനെന്നെ കിട്ടൂല.'പൊട്ടിത്തെറിച്ചു.

നനഞ്ഞ തോർത്ത്‌ അയലിന്മിലിട്ട്‌ അട്ടത്തേക്ക്‌ കയറി.കട്ടിലിൽ കണ്ണടച്ച്‌ കിടന്നു.ഓർക്കുന്തോറും പ്‌രാന്ത്‌ പിടിക്കുന്നു.

മലക്കോട്ട്‌.ഞാനില്ല.കുഞ്ഞമ്മോൻ പറഞ്ഞതാണെങ്കിൽ പിന്നേം വേണ്ടില്ല.

'ദേവിയോട്തു.’അച്ഛന്റെ ശബ്ദം.

'ഓള്‌ ചോറുണ്ണാൻ ബിളിച്ചിറ്റ്‌ ബെരുന്നില്ല'.

'എന്താ ബയറു ബേദനയുണ്ടോ?'

'ഒരു ബേദനയൂല്ല.പൊടോറി ബേണ്ടപോലും.'

'ബേണ്ടെങ്കിൽ ബേണ്ട'.

'നിങ്ങക്കങ്ങനെ പറയാം.അന്റച്ഛനും ആങ്ങളാറും നാണം കെടും.'

'നിന്റാങ്ങളാറ കാര്യൊന്നും പറേണ്ട.കുടുംബസ്നേഹുല്ലാത്ത വഹ.'

'അച്ഛനും മോളും കൂടി എന്തോ ആയ്ക്കോ.ഞാൻ പിന്നെ ഈടിണ്ടാവൂല.പറഞ്ഞില്ലാന്ന് ബേണ്ട.'

ദേഷ്യം പുകഞ്ഞ്‌ കണ്ണിലൂടൊഴുകി.വെറുതെയാണ്‌ തന്റെ സമരം.എല്ലാം തീരുമാനിച്ചതുപോലെ നടക്കും.ചത്താ മതിയായിരുന്നു.

പുലർച്ചയ്ക്ക്‌ കുന്നുമ്പുറത്തേക്ക്‌ നടന്നു.ആരേയും കാണണ്ട.അവിടെ കുത്തിയിരുന്നു.ഒച്ച കേട്ട്‌ കണ്ണു തുറന്നു.എല്ലാരുമുണ്ട്‌.അച്ഛനുമമ്മയും ഏട്ടനും അനിയത്തിമാരുമെല്ലാം.

അമ്മ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.’ഇന്ന് രാത്രി പൊടോറി കയ്ക്കണ്ട പെണ്ണാ.കാട്ട്ല്‌ ബന്ന് . കുത്ത്‌രിക്ക്ന്ന്

എല്ലാരും കൂടി പിടിച്ചുകൊണ്ടുപോയി.അമ്മയുടെ തറവാട്ടിലേക്ക്‌.അവിടെ വെച്ച്‌ ഇന്ന്...

ആരൊക്കൊയോ വരുന്നു,പോകുന്നു.ഒന്നും ശ്രദ്ധിക്കാൻ പോയില്ല..

‘പൊടോറിക്കാര്‌ ബെര്‌ന്ന്ണ്ട്‌'ആരോ പറഞ്ഞു.

നിലവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ കുറെ നിഴലുകൾ.

'കൈ നീട്ട്‌'ചെറിയമ്മോൻ.

കുഞ്ഞമ്മായ്മ്മ പിന്നിൽ നിന്ന് മുന്നോട്ട്‌ തള്ളി.

മുഖമുയർത്തിയില്ല.കൈയിലൊരു തുണ്ട്‌ പുടവ വീണതറിഞ്ഞു.

പന്തലിൽ പെട്രോമാക്സിന്റെ വെളിച്ചത്തിൽ സദ്യ വിളമ്പുന്നതിന്റെ കോലാഹലം.

ആരോ പിടിച്ചൊരിലയുടെ മുമ്പിലിരുത്തി.ഒന്നും കൈകൊണ്ട് തൊട്ടില്ല.വീണ്ടും പടിഞ്ഞാറ്റിയുടെ ഇരുട്ടിൽ.

എത്ര നേരം ഇരുന്നെന്നോർമ്മയില്ല.വാതിലിന്റെ കിറുകിറാ ശബ്ദം.നോക്കാൻ പോയില്ല..അടുത്ത്‌ ഒരാൾ വന്ന് കിടന്നു. മൂലയിലൊന്നുകൂടി ചുരുണ്ടു.ദേഹത്ത്‌ തട്ടാതിരിക്കാൻ.കണ്ണുകളിറുക്കിയടച്ചു.ഒന്നും കാണണ്ട.ഒന്നും.

(പുര്‌വൻ= ഭർത്താവ്‌, കോപ്പ്‌=സ്വത്ത്‌,പൊടോറി=പുടമുറി)

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font