Home | Contact Us | Guestbook | Font
Jyothiss

അനുഭവം
‌ഓര്‍മ്മയിലെ സൗരഭ്യങ്ങള്‍‌...
‍ദീപ്തി മാത്യൂസ്‌

ആ ദിവസം രാവിലെ ഉണരുമ്പോളേ അറിയാം പ്രകൃതിയില്‍ നിറഞ്ഞു നില്‍്ക്കുന്ന സൗരഭ്യം...
കാപ്പികള്‍ പൂക്കുന്ന ദിനം.....
ഭൂമി മുഴുവന്‍് അതിന്റെ പരിമളം നിറഞ്ഞു നില്‍ക്കുകയാണെന്ന് തോന്നും.
എല്ലാ കാപ്പിച്ചെടികളും പൂക്കുന്നതു ഒരേ ദിവസമാണ്.
ആ ദിവസം എല്ലാ ചെടികളും ഒരുമിച്ചെങ്ങനെ പൂക്കുന്നു എന്ന ചിന്ത അന്നും ഇന്നും കൗതുകം ഉണര്‍ത്താറുണ്ട്.
സ്കൂളിലേക്കുള്ള വഴിയേ പൂക്കള്‍ പറിച്ചു കൈ നിറയെയും ബാഗിലും കൂട്ടി വക്കും.
അതിന്റെ മണം ഒരിക്കലും മായരുതേ എന്ന് ആഗ്രഹിക്കും.
വൈകിട്ട് ആകുമ്പോഴേക്കും സൗരഭ്യം കുറഞ്ഞു തുടങ്ങും.
പിറ്റേന്ന് രാവിലെ ആകുമ്പോഴേക്കും പൂക്കള്‍ കൊഴിഞ്ഞു തുടങ്ങും. ഒറ്റ ദിവസ്സമാണ്‌ ആയുസ്സ്‌.
അതിനുള്ളില്‍ ഭൂമിയെ സ്വന്തം പരിമളത്താല്‍് സൗരഭ്യവതിയാക്കി മടക്കം....

കശുമാവുകള്‍് അവിടെ കുറവാണെങ്കിലും വീടുകള്‍ തോറും ഒന്നോ രണ്ടോ മരങ്ങള്‍ കാണാറുണ്ട്.
മുറ്റത്തു കൂട്ടുന്ന തീയില്‍ കശുവണ്ടികള്‍ ചുട്ടു തിന്നുന്നത്‌ ആ നാളുകളിലെ വല്യ സന്തോഷങ്ങളില്‍ ഒന്നായിരുന്നു.
അതിന്റെ കറ പറ്റി മുഖത്ത് ഉണ്ടാകാറുള്ള പാടുകള്‍ പതിവായിരുന്നു.
എന്തെന്ന് അറിയില്ല മുതിര്‍ന്നവര്‍ പറയുമായിരുന്നു മഴ പെയ്തു കഴിയുമ്പോഴാണ് കശുവണ്ടി ചുടേണ്ടതെന്നു്‌.
വേനലിനൊടുവില്‍് മഴ പെയ്യുന്ന ദിവസം.
ഉണങ്ങിയ മണ്ണില്‍ പുതുമഴ പെയ്യൂമ്പോള്‍ ഉണരുന്ന സൗരഭ്യം.
മഴ പാറി..നനഞ്ഞ ഭൂമിയും പുതുമഴയുടെ ലഹരി പിടിപ്പിക്കുന്ന സുഗന്ധവും പിന്നെ ഓരോ വീടുകളില്‍ നിന്നും കശുവണ്ടി ചുടുമ്പോള്‍ പടരുന്ന കൊതി പിടിപ്പിക്കുന്ന മണവും.
രണ്ടും ഇട കലര്‍ന്നു ഒന്നായി വായുവില്‍ പടര്‍ന്ന്‌...

കുരുമുളകു പാകമായി വിളവെടുക്കുന്ന മാസം.
സഹായത്തിനു എത്തിയിരുന്ന എട്ടു പത്തു ജോലിക്കാര്‍.
പഴയ കൈലിമുണ്ടുകള്‍ കെട്ടി പുറത്തു തൂക്കിയ സഞ്ചികളുമായി കൊടികള്‍ തോറും ഏണി വച്ചു കയറി... രാവിലെ മുതല്‍ മുളകു പറിക്കല്‍....
ആരെങ്കിലും ഒരാള്‍ അതു ചുമന്നു അടുക്കള വശത്തെ തിണ്ണയില്‍ കൂട്ടൂം.
മൂന്നു മണിയോടെ എല്ലാവരും പറമ്പില്‍ നിന്നും തിരികെ.
പിന്നെ മുളകു മെതിക്കല്‍.
ആദ്യം കൂട്ടിയിട്ടിക്കുന്ന മുളകെല്ലാം നിരത്തി അതിനു മുകളിലൂടെ അപ്പോള്‍ പാടുന്ന ഒരു പാട്ടിനൊപ്പിച്ച് ഒരുമിച്ചുള്ള ചുവടു വയ്ക്കല്‍.
പിന്നെ ഉതിര്‍ന്ന മുളക് ചണ്ടിയില്‍ നിന്നും വേര്‍തിരിച്ചു മാറ്റി, മിച്ചമുള്ളവയ്ക്കായി ചണ്ടി കൂട്ടി ഇട്ടുള്ള മെതിക്കല്‍.
പരിസരം നിറയുന്ന പച്ച കുരുമുളകിന്റെ സുഗന്ധം...

സ്കൂളിലെക്കു ഒന്നര കിലോമീറ്ററോളം നടക്കണം.
പോകുന്നതും വരുന്നതും ആ ഭാഗത്തു നിന്നും ഉള്ള എല്ലാവരോടും ഒപ്പം ഒരു സൈന്യമായിട്ടു്‌.
കുറെ കാത്തു നിന്നിട്ടും എത്താതേ വരുന്നവര്‍ക്കായി, മുന്‍പേ പറഞ്ഞു വച്ചിരിക്കുന്ന സ്ഥലത്തു ഒരു ഇലയും അതിന്റെ മേലൊരു കല്ലും വച്ചു, കാത്തു നില്‍പ്പിനു ശേഷം നടന്നു എന്ന് അടയാളം കൊടുത്തിരുന്ന ദിനങ്ങള്‍.
ദിവസത്തിനൊടുവില്‍ അന്നത്തെ ഓട്ടത്തിന്റെയും കളിയുടെയും ഭാഗമായി ഒരു മുറിവോ പരുക്കോ ഇല്ലാതെ തിരിച്ചു പോയിരുന്ന ദിനങ്ങള്‍ ചുരുക്കം.
എല്ലാ മുറിവുകള്‍ക്കും ഒരേ ഒരു മരുന്ന്...
കമ്മ്യൂണിസ്റ്റു പച്ചയുടെ തളിരിലകള്‍ ഞരടി മുറിവില്‍ ഇറ്റിക്കുന്ന നീരും, അതിന്റെ മെലേ വയ്ക്കാന്‍ തൈ തെങ്ങിന്റെ പോളയില്‍ നിന്നും ചുരണ്ടിയെടുക്കുന്ന പൊടിയും.
മുറിവും കൈകളും പിന്നെ ഇട്ടിരിക്കുന്ന ഉടുപ്പും എല്ലാം അതിന്റെ സൗരഭ്യത്തില്‍....

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font